cyberjalakam.com

ജാലകം

Thursday, June 23, 2011

അദ്ധ്യായം ഒന്ന് - മഹര്‍

ഇന്ന് ജൂണ്‍ ഇരുപത്തിമൂന്ന്, പത്തു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇതുപോലൊരു സായന്തനത്തിലാണ് നാം ഒന്നേ ചേര്‍ന്നത്‌,
ഒരുപാട് കാത്തിരിപ്പിനും നെടുവീര്‍പ്പുകള്‍ക്കും ശേഷം ഒരിക്കല്‍ കൂടി മാത്രം ഈ ഓര്‍മ്മകളെ താലോലിക്കട്ടേ.
അവയെ ഞാനിവിടെ ഉപേക്ഷിക്കുകയാണ്. എനിക്കെന്നെ തിരികെ വേണം.
കൂട്ടിച്ചേര്‍ത്ത ഇഴകളെ നീ വേര്‍പ്പിരിച്ചപ്പോള്‍ ഞാനെന്ടെ കണ്ണീരെന്ന തപസ്സിനാല്‍ ഒട്ടിച്ചു നോക്കി.
ഇല്ല മിയാ, ഇനി നീ വരില്ല, അതുകൊണ്ട്ഞാന്‍ പോകുകയാണ്, എന്നിലേയ്ക്ക്. എന്ടെ കണ്ണീര്‍ വറ്റിത്തീര്‍ന്നു.

മാട്രിമോണിയല്‍ ഡോട്ട് കോമില്‍ തമാശ കളിച്ചതായിരുന്നു, ഞാനന്ന്.
എങ്ങിനെയിരിക്കുമൊന്ന് പ്രൊഫൈലിട്ടാല്‍.അങ്ങിനെ പ്രൊഫൈലിട്ടു.
അന്നൊരു മെയ് പതിനാറാം തീയതിയായിരുന്നു.
കൂട്ടുകാരിയെ ഇന്റര്‍നെറ്റ് പഠിപ്പിക്കാന്‍ വന്നതായിരുന്നു കഫേയില്‍. കഫേയിലെ കൂട്ടുകാര്‍ കാണിച്ചുതന്ന പുതിയ സൈറ്റായിരുന്നു മാട്രിമോണിയല്‍ ഡോട്ട് കോം.
"ചേച്ചീ, ഒന്നു പരീക്ഷിച്ചാലോ. കിട്ടിയാലൊരു കല്യാണം കൂടാ‍മല്ലോ". അവര്‍ തമാശിച്ചു. അങ്ങിനെ ഞാന്‍ പ്രൊഫൈലിട്ടു. അതായിരുന്നു, നമ്മുടെ ബന്ധത്തിന്ടെ തുടക്കം.
പിറ്റേന്ന് മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു മറുപടി. ഒരേ ഒരു മറുപടി.
"I am very much interested in your profile. Please check mine."

ചെറുപ്പത്തിലേ ഒരു സങ്കല്പമുണ്ടായിരുന്നു. ഒരുപാട് പ്രായവ്യത്യാസമുള്ള ആളെ കല്യാണം കഴിച്ചാല്‍ ഒരുപാട് സ്നേഹം കിട്ടുമെന്ന്.
വാപ്പിച്ചി കാണാതെ പാഠപുസ്തകത്തിലൊളിപ്പിച്ച് വച്ച് വായിച്ച മിത്സ് & ബൂണ്‍സിന്ടെ സ്വാധീനമാണോ ആവോ.
എന്തായാലും പ്രൊഫൈലില്‍ പതിനഞ്ച് വയസ് പ്രായവ്യത്യാസം വേണമെന്ന് കാണിച്ചിരുന്നു.
അങ്ങിനെ കദീര്‍ എന്ടെ കാഴ്ചപ്പാടിലെ ഉത്തമ വരനായിരുന്നു.
ഞാനെഴുതി" I am also interested in your profile".

പിന്നെ മെയിലുകളുടെ പ്രവാഹമായി. പിറ്റേ ദിവസം അഞ്ചു മെയില്‍ നീ അയച്ചു.
കൂടെ ഫോട്ടോയും.എന്ടെ ഫോട്ടോ അയയ്ക്കാന്‍ ഒരു റിക്വസ്റ്റും.
ഞാന്‍ ഫോട്ടോ എടുത്തയച്ചു. പരസ്പരം ഇഷ്ടപ്പെട്ടു.
വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല.
മുപ്പത് വയസ്സു വരെ കല്യാണമേ കഴിക്കില്ലെന്ന്പ്രതിഞ്ജ ചെയ്തവള്‍ ആരെയെങ്കിലുമൊന്ന് കെട്ടാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍.
ഒന്നുമില്ലെങ്കിലും സ്വന്തം ജാതിയുമാണല്ലോ, അവര്‍ കരുതി.
ഞാന്‍ പ്രതിഞ്ജ ചെയ്ത പോലെ സ്ത്രീധനം വേണ്ട.
പകരം മഹറായി സ്തീധനം ഇങ്ങോട്ട് തരണമത്രേ അവര്‍ അറബികളായതിനാല്‍.
“എത്ര ലക്ഷം വേണം മഹര്‍.”?
“എനിക്കൊന്നും വേണ്ട, ഞാന്‍ പൊരുത്തപ്പെട്ടോളാം”. ഞാന്‍ മറുപടി എഴുതി.
"അതിന് ഞാനൊരു ഫക്കീറല്ല. സെക്യൂരിറ്റിയായി കൂട്ടിക്കോളൂ. "

"I will give you land or building wherever you want".
"എനിക്കൊന്നും വേണ്ട. I just need your love."
"yes baby, that will be there, i will love you too much."

അവസാനം ഒരു ലക്ഷം ക്യാഷായും ഒരു ലക്ഷം ചെക്കായും മുപ്പത്തഞ്ചു പവന്‍ സ്വര്‍ണ്ണമായും മഹറുറപ്പിച്ചു. ജമാ‍അത്തില്‍ ഇത്രയും മഹര്‍ പെണ്ണില്‍ നിന്ന് വാങ്ങാതെ കൊടുക്കുന്നത് ആദ്യമായിരുന്നുവത്രേ.പണ്ട് വാപ്പിച്ചി പറയുമായിരുന്ന പോലെ ഒരു ലക്ഷം ഒറ്റ നോട്ട് ഒറ്റ മണിക്കൂറില്‍ വിരലുകള്‍ കൊണ്ടെണ്ണികിട്ടിയില്ലെന്ന് മാത്രം.

രണ്ട് ദിവസത്തിനുള്ളില്‍ നമ്മളടുത്തു. എല്ലാം പങ്കുവെച്ചു. കൂട്ടത്തില്‍ എന്ടെ ഭ്രാന്തും.
പ്രീഡിഗ്രിക്ക് ടീച്ചര്‍ മാര്‍ക്ക് കുറച്ചപ്പോള്‍ അല്‍ അമീന്‍ കോളേജ് തന്ന സമ്പാദ്യം.നിനക്കത് പ്രോബ്ലമായിരുന്നില്ല, ഞാന്‍ നിന്ടെ വട്ടിനേയും accept ചെയ്തോളാം. പകരം യോഗ പഠിക്കണം.
യോഗ എന്ടെ ജീവനാണ്. എന്ടെ ജീവിതമാണ്.നീ അത് പഠിക്കണം. ഞാന്‍ സമ്മതിച്ചു. ഒരാഴ്ചയ്ക്കകം ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ ഇടക്കൊച്ചിയില്‍ സുധീര്‍ മാഷിന്ടെ അടുക്കല്‍ യോഗ പഠിക്കാന്‍ ചേര്‍ന്നു.
ആലുവയില്‍ നിന്നും നാല്പത്തിയഞ്ച് മിനിറ്റ് യോഗ പഠിക്കാന്‍ ആറ് മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു എനിക്ക്.
അതായിരുന്നു നിന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചതും.
കാണാതെ പോലും കല്യാണം കഴിക്കാതെ പോലും ഞാന്‍ അനുസരിച്ചത്.
ഈ ലോകത്തിലെ എല്ലാ ഭര്‍ത്താക്കന്മാ‍ര്‍ക്കുമിഷ്ഠം അനുസരിക്കുന്ന ഭാര്യമാരെയാണ്. അവന്‍ പ്രായത്തില്‍ ഇളയതായാല്‍ പോലും.അല്ലാ‍ഹുവിനുമിഷ്ഠം അനുസരിക്കുന്ന അടിമയെയാണ്.
അതുകൊണ്ടാവാം അല്ലാഹു പറഞ്ഞത് “ ഞാന്‍ ഈ ലോകത്ത് ഏതെങ്കിലും മനുഷ്യന് മുമ്പില്‍നമസ്കരിക്കാന്‍ മനുഷ്യനോട് കല്പിക്കുമായിരുന്നുവെങ്കില്‍, അത് ഭര്‍ത്താവിന് മുമ്പില്‍ ഭാര്യയോടാകുമായിരുന്നു.”അതുകൊണ്ടാവാം ഏതൊരു സ്ത്രീയുടേയും കാണപ്പെട്ട ദൈവം ഭര്‍ത്താവായത്.