cyberjalakam.com

ജാലകം

Wednesday, May 1, 2013

മരണ വേദനയും പ്രസവ വേദനയും...............

ഉമ്മച്ചി പറയാറുണ്ട്‌, പ്രസവ വേദന മരണ വേദനയെക്കാൾ ഭീകരമാണെന്നു. ഒരു സ്ത്രീ പ്രസവത്തോടെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പോകുമത്രേ. ഇതൊക്കെ കേട്ടതിനാലോ എന്തോ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു. പക്ഷേ എനിക്കൊരു കുട്ടിയെ വേണം.

സാമ്പത്തികമായി തുലോം പിന്നോക്കാവസ്ഥയിലുള്ള കൂലിപ്പണിക്കാരന്റെ മകള്ക്കാര് കുട്ടിയെ ദത്തു തരും. രണ്ടു മൂന്നു ബിരുടമുണ്ടെങ്കിലും ഒരു ജോലി പോലുമില്ല. എനിക്ക് വട്ടാണ്‍. പഠിക്കാൻ എനിക്ക് വട്ടുണ്ടായിരുന്നില്ല. ഒന്നാം ക്ലാസോടെ മാര്ക്ക് വാങ്ങാൻ അതൊരു പ്രശ്നമായിരുന്നില്ല. പരീക്ഷ എഴുതി പൂര്ത്തിയാക്കാൻ മരുന്ന് മൂലമുള്ള വിരലിന്റെ വിറയൽ അനുവദിക്കാരുണ്ടായിരുന്നില്ല. എങ്കിലും ഒരു ജോലി എന്ന സ്വപ്നം മറ്റെല്ലാവരെയും പോലെ എന്നെയും പഠിപ്പിച്ചു.

പഠിക്കാൻ തുടങ്ങിയ കാലം മുതൽ നാണക്കേടുമായി മുന്നിലുല്ണ്ടായിരുന്നു, സംവരണം. കഴിവില്ലായ്മയുടെ ഒന്നാമത്തെ അടയാളമായി അതെല്ലായിടത്തും പിന്തുടർന്നു. അങ്ങിനെയാണ്, വക്കീലാകാൻ തീരുമാനിച്ചത്. വക്കീലിന് വാക്സാമാര്ത്യവും കഴിവും വേണമെന്നും നാവിലാര്ക്കും സംവരണം വിളമ്പി തരാൻ കഴിയില്ലെന്നുമോക്കെയായിരുന്നു അന്നത്തെ ധാരണ. ഇന്ത്യൻ രാഷ്ട്രീയം പോലെ പിന്തുടർച്ചാവകാശം ആണ് വക്കീൽ ജോലിയെന്ന് എല്ലാവരും പറഞ്ഞെങ്കിലും എനിക്കതൊരു മിഥ്യ ആയിരുന്നു. ആദ്യമായി ശമ്പളം തന്നപ്പോൾ കേരളാ ഹൈക്കൊടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജൂനിയർ ഫീസ്‌ വാങ്ങിയ വക്കീൽ താനായിരിക്കും, താനാണ് എന്ന് പറഞ്ഞ എന്റെ സീനിയർ മഹാമാനസ്കനായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ എനിക്കാദ്യം കിട്ടിയ ജൂനിയര് ഫീസ്‌ ആറായിരം രൂപയായിരുന്നു. അഭിമാനത്തോടെ, ആഗ്രഹത്തോടെ, അതിലേറെ സ്വപ്നത്തോടെ, കേവലമൊരു ജോലിക്കു വേണ്ടിയല്ലാതെ ഞാൻ നേടിയ എന്റെ വക്കീൽ ജോലിയും പോയി. എനിക്ക് വീണ്ടും ഭ്രാന്തായി.

കഞ്ഞി കുടിക്കാൻ വകയില്ല, പിന്നെയല്ലേ കുഞ്ഞിനെ ദത്തെടുക്കുക. ഇനിയെന്ത് എന്നാലോചിച്ചു നടന്നപ്പോഴാണ് ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ഇനിയും പഠിക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ ഇന്ടര്നേറ്റുവേളി കഴിച്ചു. സൌദിയിൽ പോകും മുമ്പേ തീരുമാനിച്ചു, ആദ്യം തന്നെ ഒന്ന് പ്രസവിക്കുക. അമ്മയാകണം. സ്ത്രീയാകണം. ഈ സ്ത്രീത്വം ഒന്ന് മനസ്സിലാക്കണം.

പ്രസവിക്കുക, കുഞ്ഞിനെ വളര്ത്തുക, അമ്മയാകുക, കുടുംബിനിയാകുക, ഇതെല്ലാം എന്റെ മാത്രം സങ്കൽപ്പങ്ങൾ ആയിരുന്നു. ഭർത്താവദ്ദേഹത്തിനു ഇതിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു, "You are a baby, You don't need a baby". പക്ഷേ ഇന്ത്യൻ -ഇസ്ലാം സ്ത്രീത്വ സങ്കല്പങ്ങളെ മുഴുവൻ വിമർശിച്ചു നടന്ന ഞാനെങ്ങനെ സ്ത്രീത്വം അറിയാതെ പോകും.

അങ്ങിനെ സൗദിയിൽ എത്തിയ ഉടനെ ഗർഭിണിയായി. നേരം വെളുത്ത് എഴുന്നേറ്റ് പല്ല് തേക്കുമ്പോൾ കുറച്ച് വിഷമവും നാട്ടിൽ നിന്ന് കൊണ്ട് പോയ വസ്ത്രങ്ങൾ പാകമല്ലാത്ത വിഷമവുമല്ലാതെ കാര്യമായ പ്രയാസങ്ങൾ ഒന്നും ഗർഭാവസ്ഥയിൽ ഉണ്ടായില്ല. ഏഴാം മാസത്തിൽ പ്രസവത്തിനായി നാട്ടിലേക്ക് പോന്നു. ഭര്ത്താവ് കാലു പിടിച്ചു പറഞ്ഞു, ഞാൻ നോക്കിക്കോളാം, ആരെയെങ്കിലും നിർത്താം, വീട്ടില് നിന്ന് ഉമ്മയെ വരുത്താമെന്നൊക്കെ. ഞാനെങ്ങിനെ സമ്മതിക്കും. പ്രസവം, മരണ തുല്യമാണ്. മരിച്ചു പോയാൽ എന്നെ കടുങ്ങല്ലൂർ പള്ളിയിൽ മറവു ചെയ്യണം . അതിനാൽ ഞാൻ നാട്ടിലേക്കു പോന്നു.

നാട്ടിലെത്തിയ അന്ന് മുതൽ നാലും അഞ്ചും മണിക്കൂർ തുടര്ച്ചയായി ചാറ്റ് ചെയ്യാറുണ്ട്. കൃത്യം എട്ടു മാസം തികഞ്ഞ അന്നും പതിവ് പോലെ ചാറ്റ് ചെയ്തു. പകൽ ഡോക്ടറെ കാണാൻ ചെന്നപ്പോൾ നടക്കണമെന്ന് പറഞ്ഞതിനാൽ ആലുവ മുഴുവൻ രണ്ടു പ്രാവശ്യം കറങ്ങി. ഫെഡരൽ ബാങ്ക് നാലാം നില നടന്നു കയറി. എന്തായാലും പതിനൊന്നു മണിയായപ്പോൾ കാലിലും നടുവിലും അസാധാരണമായൊരു വേദന. ഉമ്മച്ചി വീട്ടിലില്ല. ഏതോ മരണാവശ്യത്തിനു പോയ എളാപ്പയുടെ കുട്ടിക്ക് കൂട്ടിരിക്കാൻ പോയി.

ഞാൻ ഒരു അമ്മായിയെ വിളിച്ചു ചോദിച്ചു. ലക്ഷണങ്ങൾ പറഞ്ഞപ്പോൾ പുള്ളിക്കാരി പേടിപ്പിച്ചു, ഇനി നോക്കിയിരിക്കണ്ട, സക്കീനാ, ആശുപത്രിയിൽ ഉടനെ പൊയ്ക്കോ. എനിക്ക് പേടിയായി, പടച്ചവനേ, ഞാൻ പ്രസവിക്കാൻ പോകുകയാണോ ? ടാക്സിക്കാരന്റെ നമ്പർ ഉണ്ടായിരുന്നു. ഉടനെ വിളിച്ചു, ഉമ്മച്ചിയെ വിളിപ്പിച്ചു, അനിയത്തിയും യാത്രയായി. വണ്ടി കിടക്കുന്ന റോഡ്‌ വരെ ഇടവഴിയാണ്. ഞാൻ മനസ്സില് കരുതി ഉറപ്പിച്ചു. പ്രസവം മരണ തുല്യമാണ്. ഞാൻ തിരിച്ചു വരുന്നതെങ്ങിനെയെന്നറിയില്ല. അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ നൂറ് പേര് ) കാണാതെ അറിയാം. അത് ചൊല്ലാൻ തുടങ്ങി. ഈ ലോകം ഞാൻ മറന്നു. എന്റെ മരണം ഞാൻ സ്വപ്നം കണ്ടു.

കാറ് നിന്നത് കെ. എം. കെ യുടെ മുംബിലാണെന്നു തോന്നുന്നു. മാസം തികയാത്തത് കൊണ്ട് അവർ മെഡിക്കൽ സെന്റരിലേക്കയച്ചു. രണ്ടു നഴ്സുമാർ കൂടെ വന്നു, അവർ പിറുപിറുക്കുന്നു, വയസ്സും മുപ്പത്തോന്നായി, complicated ആണു. കൂട്ടിന് ഒരു ആണ്‍ തുണ പോലുമില്ല. മെഡിക്കൽ സെന്റരെത്തി. അപ്പോഴേക്കും രാത്രി രണ്ടു മണിയായി. ഡോക്ടർ വരണമെങ്കിൽ അര മണിക്കൂർ എടുക്കും. എന്നോട് ശ്വാസം അമര്ത്തിപ്പിടിച്ചു കിടക്കാൻ പറഞ്ഞു.

ഉമ്മച്ചി കയ്യിലെ വളയും മോതിരവുമെല്ലാം നേര്ച്ച്ച നിരന്നു. അനിയത്തി അടുത്തിരുന്നു തല തടവി മന്തിരിക്കുന്നു. ഞാൻ എല്ലാം മറന്നു മരണ വേദനയും പ്രതീക്ഷിച്ചു അസ്മാഉൽ ഹുസ്ന ചൊല്ലികൊണ്ടേ കിടന്നു. അവസാനം ഡോക്ടർ വന്നു. ലേബര് റൂം റെഡി ആയി. പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ എന്നോട് ശ്വാസം വിടാൻ പറഞ്ഞു. റൂമിലേക്കൊന്നും കയറ്റേണ്ടി വന്നില്ല. അപ്പോളതാ കുഞ്ഞിന്റെ കരച്ചിൽ കേള്ക്കുന്നു. ഞാൻ അടുത്താരെങ്കിലും പ്രസവിച്ചതാകുമെന്നു കരുതി തല തിരിച്ചു കണ്ണു തുറന്നു നോക്കി.

ഉമ്മച്ചിയുടെ കയ്യിൽ വലിയ കണ്ണുള്ള ഒരു കുഞ്ഞ്. ഞാൻ പ്രസവിച്ചോ? അപ്പോൾ മരണ വേദന. എന്തായാലും പ്രസവിച്ചു. നോർമലായിരുന്നു. പക്ഷേ സർട്ടിഫിക്കറ്റിൽ അവർ സിസേറിയാൻ എന്നെഴുതി തന്നു. മാനസിക വേദനയും അവഗണനയുടെ വേദനയും ഒരുപാടനുഭാവിച്ച്ചത് കൊണ്ട് അല്ലാഹു നിനക്ക് പ്രസവേദന തന്നില്ലെന്നു കൂട്ടിയാൽ മതി. അതല്ലെങ്കിൽ നീ അല്ലാഹുവിനെ വിളിച്ചതിന്റെ തീവ്രത കൊണ്ട്. ഉമ്മച്ചി പറഞ്ഞു.

അറിയില്ല, മരണ വേദന എങ്ങിനെ ആണെന്ന്, ശരീരവും ആത്മാവും തമ്മിലുള്ള വേർ പിരിയലാണു മരണം. ഓരോ നിമിഷവും അവർ പരസ്പരം പറയുമത്രേ " എന്റെ റൂഹേ, എന്റെ തടിയേ, നമ്മൾ തമ്മിൽ പിരിഞ്ഞാലുള്ള അവസ്ഥ എന്തെന്നു". ഇസ്ലാമിൽ മരണവും മരണാനന്തരവും ഭീകരമാണു. ഒരമ്മയ്ക്ക് കുഞ്ഞ് ആത്മാവിന്റെ ഭാഗമാണു. അല്ലെങ്കിൽ ആത്മാവ് തന്നെയാണു. അത് ശരീരത്തിൽ നിന്ന് വേര്പിരിയുന്ന നിമിഷമായതിനാലാവാം പ്രസവം മരണ തുല്യമാകുന്നതു.

അല്ലാഹുവേ, പ്രസവ വേദന നീ ഇല്ലാതാക്കിയത് പോലെ നീ മരണവേദനയും എനിക്കന്യമാക്കണേ . ഇന്നെന്റെ പൊന്നോമന മകന്റെ കണ്‍ പോളയിലൊരു തടിപ്പ് വന്നെന്നു കേട്ടപ്പോൾ ദൂരെയിരുന്നെന്റെ മനസ്സെത്ര ഉരുകിയെന്നു നിനക്കറിയാമല്ലോ? നഴ്സ് പറഞ്ഞു, എന്ത് സ്നേഹം ഉള്ള ഭര്ത്താവ്, അദ്ധേഹം അത്ര നേരവും ഫോണിൽ വിശേഷം തിരക്കി കൊണ്ടേയിരുന്നു. ഏ. സി റൂമും സൌകര്യങ്ങളെല്ലാം നല്കാൻ പറഞ്ഞു. അങ്ങിനെ പ്രസവ ശേഷം ഏ.സി റൂമിലേക്ക്‌ മാറ്റി. രാവിലെ ഭര്ത്താവ് വിളിച്ച് പറഞ്ഞു, " Give his name as ASIM ABDUL KHADEER. ASIM MEANS PROTECTOR. HE WILL PROTECT YOU EVEN IF I AM NOT THERE".

അങ്ങിനെ തന്നെ സംഭവിച്ചു. ഞാൻ അമ്മയായി. കദീർ അച്ഛനും. മാതൃത്വം സത്യമെന്നും പിതൃത്വം മിഥ്യ എന്നും ഞാൻ കേട്ട വരികൾ സത്യമായിരുന്നോ? കദീർ ആസിമിന്റെ പേരിലുണ്ട്, കഴിഞ്ഞ പത്തു വര്ഷമായി കൂടെയില്ല........