എനിക്ക് ലണ്ടനിലേക്ക് പോകാൻ ഒരു മാസത്തെ സമയമേ ഉള്ളൂ. അതിനിടയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുകയെന്നതാണ്, ടാർജറ്റ്. അതിനാൽ ഞാൻ ഫാസ്റ്റ് ട്രാക്കിൽ പഠിക്കാനുള്ള വഴി നോക്കി. കിലോമീറ്ററിന് ഇരുപത്തിഅഞ്ചു രൂപ കൊടുത്താൽ കൂടുതൽ സമയം പഠിക്കാം. മേരി ടീച്ചർ ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു അനുവാദം വാങ്ങി. ഞങ്ങൾ ആലുവ പാലം കടന്നു പെരുമ്പാവൂർ റൂട്ടിൽ മാറമ്പിള്ളി വരെയും തിരിച്ചു കളമശ്ശേരി വരെയുമെല്ലാം ഓടിച്ചു പഠിച്ചു. വണ്ടി ഓടിക്കുന്നതിനിടയിൽ മേരി ടീച്ചർ തന്റെ കഥ പറയാൻ തുടങ്ങും.
മേരി ടീച്ചർ കൂടുതലും സംസാരിക്കുന്നത് അമ്മയെ കുറിച്ചാണ്, പക്ഷേ കുറ്റപ്പെടുത്തിയാവും തുടങ്ങുന്നതും അവസാനിപ്പിക്കുനതും. അവരെ ഒരിക്കയും അമ്മയെന്ന് വിശേഷിപ്പിച്ചിട്ടില്ല. "ആ തള്ളയാണ് എന്റെ ജീവിതം നശിപ്പിച്ചത്. പത്തൊമ്പത് വയസ്സിൽ മകൾക്ക് വൈധവ്യം വാങ്ങി തന്നവരാണ് അവർ."
പതിനെട്ട് വയസ്സിലായിരുന്നു, ടീച്ചറിനെ പെണ്ണ് കാണാൻ അയാൾ എത്തിയത്. മുഴുകുടിയനാണെന്ന് അന്വേഷിക്കാൻ പോയ പലരും പറഞ്ഞപ്പോൾ ടീച്ചർ കരഞ്ഞു കൊണ്ട് ഒരുപാട് എതിർത്തുവത്രേ. അപ്പോൾ അമ്മയ്ക്ക് ഒരേയൊരു വാശി. ചെറുക്കൻ കുടിയനായാലെന്താ, അച്ഛനെ കണ്ടാൽ പൂവൻ പഴം പോലെ വെളുത്ത് തുടുത്തല്ലേ ഇരിക്കുന്നത്.
എന്തായാലും അമ്മ ആ കല്യാണം തന്നെ നടത്തി. ഭര്ത്താവിനെ കൂടാതെ എട്ടു മക്കളുണ്ടായിരുന്ന ആ കുടുംബത്തിൽ നിന്ന് നിവരാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ലത്രേ. വൈകാതെ ടീച്ചർ ഗർഭിണിയായി. പ്രസവത്തിനു മുമ്പേ അയാൾ മരിക്കുകയും ചെയ്തു. അന്ന് മുതൽ ടീച്ചർ ഒറ്റയ്ക്കാണ്. ഇന്ന് മകന് പത്തൊമ്പത് വയസ്സായി. എല്ലാ പ്രതീക്ഷകളും മകനിൽ അർപ്പിച്ച് ഇത്ര കാലം ജീവിച്ചു. അവനെ വളർത്താനാണ് ഡ്രൈവിംഗ് പഠിച്ചതും പഠിപ്പിക്കുന്നതും. പക്ഷേ മകൻ പ്ലസ് ടു വിനു പഠിക്കുകയാണ്, ഞാൻ പറഞ്ഞാൽ ഒരക്ഷരം അവനും അനുസരിക്കില്ല.
എനിക്കൊരേ ആഗ്രഹമേയുള്ളൂ, എങ്ങിനെയെങ്കിലും ആ അമ്മയിൽ നിന്നും മകനിൽ നിന്നും അകന്ന് എവിടെയെങ്കിലും ദൂരെ താമസിക്കണം. അപ്പോഴേ അവർ എന്റെ വില മനസ്സിലാക്കുകയുള്ളൂ. ഞാൻ ടീച്ചറെ സമാധാനിപ്പിച്ചു. "ദു:ഖങ്ങൾ എല്ലാവർക്കും ഉണ്ട്. നാം അവ തരണം ചെയ്തേ മതിയാകൂ. അമ്മയും മകനുമെല്ലാം നാം അനുഭവിക്കേണ്ട ദുരന്തങ്ങൾക്കെല്ലാം ഒരു നിമിത്തം മാത്രമാണ്.
ക്ലാസ് കഴിയുമ്പോൾ ഞങ്ങൾ ആലുവയിലേതെങ്കിലും രസ്റ്റോരന്റിൽ പോയി ഊണു കഴിക്കും.
അപ്പോഴെല്ലാം ബാബു ചേട്ടൻ ഓട്ടോയുമായി പറവൂർ കവലയിൽ കാത്തു നിൽക്കുന്നുണ്ടായിരിക്കും. എന്നെ ഇറക്കിയിട്ട് തിരിച്ച് പോകാൻ പറഞ്ഞാൽ ചേട്ടൻ പറയും, കടുങ്ങല്ലൂർ സ്ടാന്ടിൽ പോയാലും ഞാൻ അവിടെ വെറുതെ കിടക്കുകയായിരിക്കും. മോള് പോയിട്ട് വാ, ഞാനിവിടെ ഇരുന്നോളാം. ബാബു ചേട്ടനും ഒരുപാട് കള്ള് കുടിക്കുമായിരുന്നു. പ്രേമിച്ച് വിവാഹം ചെയ്ത ഭാര്യ വേറെയാളുടെ ഭാര്യ ആയതിലെ നിരാശ ആണത്രേ. വയസ്സായ അമ്മയെയും അച്ഛനെയും നോക്കാനുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ഈ ജീവിതം പണ്ടേ ഉപേക്ഷിക്കുമായിരുന്നുവെന്ന് പലപ്പോഴും പറയുമായിരുന്നു. എന്തായാലും, വയസ്സായ അമ്മയേയും അച്ഛനെയും തനിച്ചാക്കി ബാബു ചേട്ടൻ യാത്രയായി. അതേ ഓട്ടോയിൽ മരിച്ചു കിടന്നിരുന്നു, ഒരു ദിവസം നേരം പുലർന്നപ്പോൾ.
പതിനഞ്ചു ദിവസം കൊണ്ട് ഒരു വിധം ഡ്രൈവിംഗ് പഠിച്ചു. കാറിലിരുന്നു ഓടിച്ച് പഠിക്കാൻ വലിയ പ്രയാസമില്ല. പക്ഷേ പറവൂർ കവലയിലെ ഒരു മരത്തണൽ പോലുമില്ലാത്ത വിജനമായ പറമ്പിൽ ഉച്ചക്ക് രണ്ടു മണിക്ക് എച്ച് എടുക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്.
ഷോൽഡർ ലവൽ വരയ്ക്കൊപ്പമെത്തുമ്പോൽ സ്റ്റിയരിംഗ് വലത്തോട്ട് തിരിച്ച്, പച്ചകുപ്പി രണ്ടാമത്തെ ഗ്ലാസ്സിലൂടെ കാണുമ്പോൾ ഇടത്തോട്ടു തിരിച്ചു, പിന്നെ കമ്പിയും ചുമന്ന കുപ്പിയും പച്ചകുപ്പിയും മാറി മാറി കാണുന്നതനുസരിച്ച് വലത്തോട്ടും ഇടത്തോട്ടും തിരിച്ച് അവസാനം റിവേർസ് എടുത്തു എച്ച് എടുക്കുക എന്നത് എഴുതിയ എല്ലാ പരീക്ഷകളെക്കാളും പ്രയാസകരമാണ്. ഓരോ പ്രാവശ്യം എച്ച് എടുത്തു പരാജയപ്പെടുമ്പോഴും ഇന്സ്ട്രക്ടറോഡ് ചോദിക്കും ഇതെന്തിനാണെന്നും, ഇതിന്റെ ഉപയോഗമെന്താണെന്നും കൂടി പറഞ്ഞു തരാൻ, അയാൾ പറയും, "എന്റെ പൊന്ന് ചേച്ചീ, അതൊന്നും നിങ്ങളറിയണ്ട, ഇത് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം എടുത്താൽ മതി, അത് കൊണ്ട് ധൈര്യമായി പറയും പോലെ ചെയ്തോളൂ".
ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ റോഡ് ടെസ്റ്റ് പാസായെങ്കിലും എച്ച് എടുക്കുന്നതിൽ പരാജയപ്പെട്ടു. ജയിച്ചാൽ ടീച്ചർക്കും കൂടെ നിൽക്കുന്നവർക്കും കൊടുക്കാനായി കൊണ്ടുപോയ മിഠായി കൂടി നിന്ന പോലീസ് കാർക്ക് കൂടി പങ്കു വെച്ച് കൊടുത്തപ്പോൾ അവർ കളിയാക്കി, ആദ്യമായാണ് തോറ്റതിന് ചിലവ് കിട്ടുന്നതെന്ന്.
രണ്ടാഴ്ച കഴിഞ്ഞേ അടുത്ത ടെസ്റ്റിന്റെ തീയതി കിട്ടുകയുള്ളൂ. അതിനായി ബുക്ക് ചെയ്ത് എച്ച് എടുക്കാനുള്ള കഠിന പരിശ്രമം ആരംഭിച്ചു. എച്ചിന് പൊട്ടുമോയെന്നുള്ള പരിഭ്രാന്തിയിൽ റോഡ് ടെസ്റ്റിൽ ശ്രദ്ദിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി വഴിയുള്ള ഓട്ടത്തിൽ കൂടെയിരുന്നു പോലീസ് കാരൻ പ്രോത്സാഹിപ്പിച്ചു, "മാഡം പേടിക്കേണ്ട, ശരിയാകുന്നുണ്ട്, അല്പം കൂടി ശ്രദ്ധിച്ചാൽ മതി" എന്നൊക്കെ. എന്തായാലും ഇത്തവണ എച്ച് എന്ന മഹാ മാരണം കടന്നു കിട്ടി.
രണ്ട് ദിവസത്തിന് ശേഷം ഭർത്താവിനോടൊപ്പം യാത്ര തിരിച്ചു. ആദ്യമായി കാറിൽ യാത്ര പോയത് ക്രോയ്ഡനിൽ നിന്നും റ്റൂട്ടിംഗിലേക്ക് ആയിരുന്നു. പുറത്തെവിടെയോ പോയി തിരിച്ച് വന്ന ഭർത്താവ് "ഡ്രൈവിംഗ് ലൈസൻസ് ഒക്കെ കിട്ടിയതല്ലേ, കാറ് താനെടുത്തോളൂ" എന്ന് പറഞ്ഞു.
ഉള്ളിൽ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും എൻറോൾ ചെയ്ത പിറ്റേ ദിവസം ഹൈക്കോടതിയിൽ കേസ് തന്ന് സ്റ്റേ വാങ്ങാൻ സീനിയറായ രാജേന്ദ്രൻ സാർ പറഞ്ഞപ്പോൾ തോന്നിയ പരിഭ്രമം പോലെ ഒന്നായിരിക്കും ഇതെന്ന് സമാധാനിച്ചു. അന്ന് സ്റ്റേ കിട്ടിയ ആത്മവിശ്വാസത്തിൽ കാറെടുക്കാനായി ശ്രമിച്ചു. കാലെത്തുന്നില്ല, അടുത്തിരുന്ന് ഭർത്താവ് ധൈര്യം പകർന്നു, "മുന്നോട്ടെടുത്തോ".
ഞാൻ മുന്നോട്ടെടുത്തു. കാർ നേരെ ചെന്ന് മുന്നിൽ കിടന്ന കാറിലിടിച്ച് നിന്നു . ബ്രെക്ക് ചവിട്ടാനും സ്റ്റിയറിംഗ് തിരിക്കാനുമെല്ലാം ഭർത്താവ് ശബ്ദം വെച്ചെങ്കിലും അദ്ദേഹത്തിനറിയില്ലല്ലോ, ഇന്നേവരെ സ്റിയറിംഗിന്റെയും ബ്രെക്കിന്റെയും നിയന്ത്രണം കൂടെയിരുന്ന ടീച്ചറിന്റെ കാലിനടിയിൽ ആയിരുന്നത് കൊണ്ടാണ് ഞാൻ വണ്ടി ഓടിച്ചു പഠിച്ചതെന്ന്.
മുന്നിൽ കിടന്ന കാർ ഒരു പാക്കിസ്ഥാനിയുടേതായിരുന്നു. ചുറ്റുമുള്ള പാക്കിസ്ഥാനികൾ ഓടി കൂടി. ഭർത്താവ് അഡ്രസും ഫോൺ നമ്പറും കൊടുക്കുന്നതിനിടയിൽ ഞാൻ പതുക്കെ പുറത്തിറങ്ങി നോക്കി, ഞങ്ങളുടെ കാറിന് കാര്യമായൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ മുന്നിലെ കാർ ഹോണ്ട ആയതിനാൽ പിൻവശം പാടേ ചളുങ്ങി പോയി.
റിപ്പയറിംഗിനായി ആയിരത്തി അഞ്ഞൂറ് പൗണ്ട് അധികമായത് കൂടാതെ മാസം മാസമുള്ള ഇൻഷുറൻസ് തുകയും അന്ന് മുതൽ വർദ്ധിപ്പിച്ചു.
ചെറിയ കാറ് വാങ്ങി പിന്നീട് പലവട്ടം ഓടിച്ചു പഠിക്കാൻ നിർബന്ധിക്കുന്നുവെങ്കിലും ഇന്നേവരെ സ്റ്റീയറിംഗിൽ ഞാൻ തൊട്ടിട്ടില്ല.
എന്നാലും അഭിമാനപൂർവ്വം പറയാൻ എനിക്കുമുണ്ടൊരു ഡ്രൈവിംഗ് ലൈസൻസ്.
No comments:
Post a Comment