cyberjalakam.com

ജാലകം

Wednesday, August 17, 2016

ഒരു മാജിദും പിന്നെ കാശ്മീരും


മാജിദ് വീട്ടിൽ നിന്നും പോയിട്ട് ഒന്നര മാസം തികയുന്നു. . പ്രത്യകിച്ചൊരു ഭാവമാറ്റവും വീടിനില്ല. ഉണ്ടായിരുന്നപ്പോഴും അങ്ങിനെയൊരാൾ വീട്ടിലുന്ടെന്നൊരു തോന്നൽ ഉണ്ടാക്കാതെയായിരുന്നു അയാളുടെ താമസം. തന്റെ മുറിയിലിരുന്ന് സദാ സമയവും ഫേസ് ബുക്ക് നോക്കുകയോ ഫോണ്‍ ചെയ്യുകയോ ആവും മാജിദ് വീട്ടിലുള്ളപ്പോൾ . എങ്കിലും ഒറ്റക്കിരിക്കാൻ പേടിയുള്ള എനിക്ക് ഒരാൾ വീട്ടിലുണ്ടല്ലോ സമാധാനവും തനിച്ചാക്കിയല്ലല്ലോ പോയതെന്ന സമാധാനം ഭര്ത്താവിനും നല്കാൻ ഈ സാന്നിദ്ധ്യം ഉപകരിച്ചിരുന്നു. താഴത്തെ ഫ്ലാറ്റിൽ ഒരു പട്ടി കുരച്ചാൽ അടുത്തുള്ള പാർക്കിൽ ഒരു കാറ്റടിച്ചു മരമനങ്ങിയാൽ ഹൃദയം ഇരട്ടി വേഗതയിൽ ഇടിക്കുന്ന ധൈര്യം മാത്രമേ എനിക്കുള്ളൂ എന്ന് ഋഷികേശ് മുതൽ ദുബായ് വരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിച്ചു താമസിച്ച ഞാൻ മനസ്സിലാക്കുമ്പോൾ സാഹചര്യമാണ് എല്ലാ ധൈര്യത്തിന്റെയും അടിസ്ഥാനമെന്ന് വീണ്ടും പഠിക്കുകയാണ്

എനിക്കേറ്റവും പേടിയുള്ളതെന്നും എകാന്തതയെയാണ്. ഏറ്റവും ക്രൂരമായ വിധിയും തനിച്ചാക്കപ്പെടലാണ്. എന്തുകൊണ്ടോ മിക്കപ്പോഴും എന്റെ ജീവിത സഹചാരി ആ ഏകാന്തത തന്നെയായിരുന്നു. സമുദായവും സദാചാരവും ബന്ധങ്ങൾക്കെന്നും വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ വിവാഹമായിരുന്നു, ബന്ധത്തിന്റെ ഒരേയൊരു മാനദണ്ഡം. പുനർ വിവാഹത്തിലൂടെ ഇംഗ്ലണ്ടിൽ എത്തി പുനരാരംഭിച്ചത് കലാലയ ജീവിതമായിരുന്നു. രണ്ടാം സെമസ്റ്റരിൽ ആദ്യ ക്ലാസിൽ പരിചയപ്പെട്ടത് മാജിദിനെയാണ് .

ആദ്യ സെമസ്റ്ററിലെ ആദ്യ ക്ലാസിലെ അദ്ധ്യാപകൻ പാക്കിസ്ഥാൻ കാരനായിരുന്നു. തലയിലെ ഹിജാബ് കാരണമാവാം, അദ്ദേഹം ഉറപ്പിച്ചു, ഞാൻ പാക്കിസ്ഥാനിയെന്നു. ഞാൻ തിരുത്തി, അല്ല. ബംഗ്ലാദേശി ആവും അല്ലേ ? വിഷമത്തോടെ ഞാൻ വീണ്ടും തിരുത്തി. അല്ല. ഞാൻ ഇന്ത്യാകാരിയാണ്. ഒരു മുസ്ലിമിന് താൻ ഇന്ത്യാകാരനാണെന്നു ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള വിഷമം പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഇന്ത്യാകാരന് താൻ ഇന്ത്യാകാരനാണെന്നു ഇന്ത്യൻ മണ്ണിൽ മന്സ്സിലാക്കിക്കേണ്ട വിഷമവും.

ദുബായിലെ സ്പോണ്‍സർക്കു ആദ്യമായി സലാം കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, എത്ര വന്നാലും നീ ഇന്ത്യകാരിയല്ലേ, നീ ഹിന്ദു, പാകിസ്ഥാനികൾ ഹിജാബിടുന്നവർ ആണ്, അവർ മുസ്ലിം ആണ്. ഉച്ചാരണ ശുദ്ധിയോടെ ഫാത്വിഹ പോലും ഓതാൻ അറിയില്ലെങ്കിലും അവർ ഇസ്ലാമിന്റെ വക്താക്കളാണ്.

മനുഷ്യാവകാശത്തിനു പേരു കേട്ട ഈ നാട്ടിലും ഇന്ത്യയും പാക്കിസ്ഥാനുമെല്ലാം തന്നെ അടിസ്ഥാന വിവരം. ആവർത്തിച്ചാവർത്തിച്ചു ഞാൻ ഉറപ്പിച്ചു. ഞാൻ ഇന്ത്യാകാരിയാണ്, തല മറയ്ക്കുന്നതെന്റെ വിശ്വാസമാണ്. അല്ലെങ്കിലും ഭാരതീയ ഹിന്ദു സ്ത്രീകളിൽ തല മറയ്ക്കുന്നവരുമുണ്ട്. ക്രിസ്തീയ വിശ്വാസത്തിലെ മേരി തല മാത്രമല്ല, ശരീരം മുഴുവൻ മൂടിയിട്ടാണ് ചിത്രങ്ങളിൽ കാണുന്നത്. ശരീരം പ്രദർശിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമൂഹം ശരീരം പുറത്തു കാട്ടാത്തവരെ നികൃഷ്ടരായി കാണുന്നത് പരിഹാസ്യമാണ്. പൊട്ടു കുത്തുന്നവരേയും സിന്ദൂരം തൊടുന്നവരെയും ഹിന്ദുവോ കൃസ്ത്യാനിയോ ആയാലും ഇന്ത്യാകാരനായി അംഗീകരിക്കുന്നതു പോലെ ഹിജാബിട്ടവളെയും ഇന്ത്യാകാരിയായി അംഗീകരിക്കാൻ ഇന്ത്യാകാരന് മനസ് വരണം, അവൾ മുസ്ലിം മാത്രമാകരുത്. ഹിജാബിടുന്നവളെ ഇന്ത്യാകാരിയായി മനസ്സിലാക്കാൻ ലോകത്തിനും കഴിയണം, ഇന്ത്യയിലെ ഇസ്ലാമിനും ഈമാൻ ഉണ്ടെന്നു അറബിയും മനസ്സിലാക്കണം, അറബിക്ക് അനറബിയേക്കാളും ശ്രേഷ്ടത ഖുർ -ആൻ കല്പിക്കുന്നില്ലെങ്കിലും.

മാജിദും ഉറപ്പിച്ചു, ഞാൻ പാക്കിസ്ഥാനിയെന്ന് . അരികിൽ വന്ന് ഉർദുവിൽ സംസാരം തുടങ്ങി. ചില വാക്കുകളുടെ അർഥം മനസ്സിലായെങ്കിലും ഞാൻ വാ പൊളിച്ചു നിന്നു. അവസാനം ഞാൻ ഇംഗ്ളീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. കാമ്പസിൽ നിന്നും പുറത്ത് കടന്ന് ഞങ്ങൾ ലൂട്ടൻ മാളിലൂടെ സ്റ്റേഷനിലേക്ക് നടന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് തിരിയുന്നതിന് മുമ്പ് നമുക്കല്പ നേരം പുറത്തിരുന്ന് സംസാരിക്കാമെന്നായി മാജിദ്.

സംസാര മദ്ധ്യ മനസ്സിലാക്കി അവന്റെ കയ്യിൽ ഒരു പൗണ്ട് പോലുമില്ല.എന്റെ കയ്യിലാണെങ്കിൽ അധികം പൈസയുമില്ല, വട്ടച്ചിലവിന് കരുതുന്ന ഇരുപത് പൗണ്ട് മാത്രമേയുള്ളൂ. തൽക്കാലം ഞാൻ അത് കൊടുത്ത് സമാധാനിപ്പിച്ചു. വീട്ടിൽ വന്ന് ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ നൂറ് പൗണ്ട് എടുത്ത് തന്ന് ഇപ്പോൾ തന്നെ മാജിദിന് കൊടുക്കണമെന്നായി അദ്ദേഹം. ലൂട്ടൻ വരെ പോകാൻ മുപ്പത്തി രണ്ട് പൗണ്ട് വേണം, അവിടെ വരെ എത്താൻ രണ്ട് മണിക്കൂറും. എന്തായാലും നാളെയാവട്ടെ, ഇന്നവൻ എങ്ങിനെയെങ്കിലും കഴിയട്ടേ എന്നായി ഞാൻ. പിറ്റേ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി ക്ലാസ് ഇല്ലായിരുന്നുവെങ്കിലും മാജിദിനെ കാണാനായി ലൂട്ടനിലേക്ക് തിരിച്ചു.

തിരിച്ച് പോരുമ്പോൾ മാജിദിനെയും അവന്റെ ലഗേജിനെയും കൂടെ കൂട്ടി. അടുത്ത മുറിയിൽ മാജിദിന് താമസ സൗകര്യം ഏർപ്പെടുത്തി. ഇതിനിടെ മാജിദിന് ഒരു ഐഡിയ ഉദിച്ചു, ഡോക്ടർ സാബ്, നമുക്കെല്ലാവർക്കും ലൂട്ടനിലേക്ക് താമസം മാറ്റിയാലോ, സക്കീനക്ക് കോളേജിൽ പോകാൻ എളുപ്പമാകും, എനിക്ക് നിങ്ങളോടൊപ്പം താമസിക്കുകയുമാവാം.

വീട് അയാൾ തന്നെ ഏതോ പരിചയക്കാരായ കാശ്മീരി റിയൽ എസ്റ്റേറ്റ് മുഖേന തരപ്പെടുത്തി. ഒരു രണ്ട് ബെഡ് റൂം ഫ്‌ളാറ്റ്. ഞങ്ങൾ കഴിക്കുന്ന പാലക്കാടൻ മട്ട അരിയുടെ ചോറും മീൻ കറിയുമൊന്നും മാജിദ് കഴിക്കില്ല, പുള്ളിക്കാരന് ബസ്മതി റൈസും ചിക്കൻ കറിയും വേണം. പൊതുവെ പാചകത്തിൽ വലിയ നൈപുണ്യവും താല്പര്യവുമില്ലാത്ത എനിക്ക് ഇതൊരു ബാധ്യതയായി തീർന്നു. ഭർത്താവ് പറയും, അവൻ അതിഥിയാണ്, അതിഥി ഐശ്വര്യമാണ്, ഇബ്രാഹിം നബി അതിഥികളില്ലാത്തതിനാൽ ഏഴ് ദിവസം പട്ടിണി കിടന്നിട്ടുണ്ട്, അവസാനം അല്ലാഹു മലക്കുകളെ അതിഥികളായി അയച്ചു, എന്നൊക്കെ.


ഇതിനിടയിൽ മാജിദിന് ഭർത്താവിന്റെ സുഹൃത്തിന്റെ സർജറിയിൽ ജോലിയും തരപ്പെടുത്തി കൊടുത്തു. രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം മാജിദിന്റെ കസിൻ കാശ്മീരിൽ നിന്നും ജേർണലിസം പഠിക്കാനെത്തി. അയാളും ഞങ്ങളോടൊപ്പം താമസമാക്കി. ഏകദേശം ഒരു വര്ഷം കഴിഞ്ഞപ്പോൾ കസിന് ലണ്ടനടുത്തുള്ള ഈസ്റ്റാമിൽ ജോലി കിട്ടി. മാജിദിനും ലണ്ടനിൽ തന്നെയായി ജോലി. എന്റെ ലൂട്ടനിലെ പഠിത്തവും അവസാനിച്ചു. ഞങ്ങളെ തനിച്ചാക്കി അവർ ലണ്ടനിലേക്ക് താമസം മാറി.

മാജിദ് പി.എച്ച് .ഡി ക്ക് അപേക്ഷിച്ചെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥ മൂലം അഡ്മിഷൻ തരപ്പെട്ടില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു പോയി. ഇതിനിടെ മാജിദിന് ഒരു കുട്ടിയുണ്ടായി, ഒരു പെൺകുട്ടി.


ഒന്നര വർഷം നാട്ടിൽ നിന്നതിന് ശേഷം വീണ്ടും മാജിദ് എം.ബി. എ ക്കായി സ്റ്റുഡന്റ് വിസയിൽ തന്നെ എത്തിയിരിക്കുകയാണ്. വീട് മാറിയെങ്കിലും സൗകര്യമുണ്ടായതിനാൽ മാജിദ് ഞങ്ങളോടൊപ്പം തന്നെ കൂടി.ഒരേ വീട്ടിൽ താമസിച്ചിട്ടും സഭ്യമല്ലാത്ത ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല എന്നുള്ളതാണ് എന്റെ സഹപാഠിയും സുഹൃത്തുമായ മാജിദിന്റെ ഏറ്റവും വലിയ പ്രത്യകത. അഞ്ചും ആറും മുറികളുള്ള വീട്ടിൽ പല രാജ്യക്കാർ ആണും പെണ്ണുമായി ഒരുമിച്ച് താമസിക്കാറുണ്ട്, ഇവിടെ. പക്ഷേ പീഡനവും തുറിച്ചു നോട്ടവുമെല്ലാം ഇന്ത്യയിലെ മാത്രം പ്രത്യകത കൾ ആണെന്ന് തോന്നിപോയിട്ടുണ്ട്. സ്ത്രീ ഒരുപാട് സംരക്ഷിക്കപ്പെടുമ്പോഴാണ് അവൾ ഒരുപാട് ആക്രമിക്കപ്പെടുന്നതും. അവൾ അബലയാണെന്നും അവൾ കഴിവ് കെട്ടവൾ ആണെന്നും സംരക്ഷണം കൊണ്ട് മാത്രം നില നിൽക്കേണ്ടവൾ ആണെന്നുമുള്ള ധാരണയാണോ അവളെ പീഡിപ്പിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്.

പലപ്പോഴും ഞാനും മാജിദും തമ്മിൽ കാശ്മീരിനെ ചൊല്ലി വഴക്കടിക്കാറുണ്ട്. നിങ്ങൾ ആസാദ് കാശ്മീരിന് വേണ്ടി ശബ്ദമുയർത്തേണ്ടതിന് പകരം കശ്മീർ ഇന്ത്യയിൽ യോജിക്കാനായി പ്രവർത്തിക്കാനായിരുന്നു എന്റെ വാദം.

ഇന്ത്യയിലെ മുസ്ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്നും, അവർക്ക് ഉപരി പഠനത്തിലും ഏതൊരു സർക്കാർ ജോലിയിലും ഇന്നും സംവരണമുണ്ടെന്നും ഞാൻ വാദിച്ചു. കാശ്മീരിൽ മുസ്ലിമായാലും ഒരു ചെറിയ വിദ്യാലയത്തിൽ അധ്യാപികയായി ജോലി ലഭിക്കാൻ അഞ്ച് വര്ഷം തുച്ഛമായ മൂവായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യണം. മാജിദിന്റെ ഭാര്യ അങ്ങിനെയൊരു അധ്യാപികയാണ്.

ഒരു ദശാബ്ദം മുമ്പ് ഞാൻ വിട്ടിട്ട് പോന്ന ഇന്ത്യ, പ്രത്യേകിച്ചും കേരളം ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ന് വർഗീയവാദിയും തീവ്രവാദിയും അല്ലാതെ മുസ്ലിമിനെ നോക്കി കാണാൻ ഒരു സർക്കാരിനുമാവില്ല. ഇതായിരുന്നില്ല, ഇതല്ല, എന്റെ ഇന്ത്യയെന്നും, ഇന്ത്യയെ കുറിച്ച് ഞാനറിയുന്ന സോഷ്യൽ മീഡിയയും അതിരു കവിഞ്ഞ മാധ്യമ സ്വാതന്ത്ര്യവും ആയിരിക്കണേ എന്റെ വിശ്വാസത്തിന് നിദാനമെന്ന് ഞാൻ പ്രാർത്ഥിച്ചു പോകുകയാണ്, തീവ്രമായി ആഗ്രഹിക്കുകയാണ്.

മാജിദ് ഒരിക്കൽ പറഞ്ഞു, ഒരു കാശ്മീരി മൂന്ന് കാര്യങ്ങൾ ആണ് ഏറ്റവും അധികം സ്നേഹിക്കുന്നത്, ഒന്ന് അമ്മയെ, പിന്നെ മതത്തെ, പിന്നെ പാക്കിസ്ഥാനെ. ഇൻഗ്ലണ്ടിൽ വന്ന് കുറെ പാക്കിസ്ഥാനികളുമായി ഇടപഴകിയതിന് ശേഷം ഇപ്പോൾ ആദ്യത്തെ രണ്ട് കാര്യങ്ങളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്ന്. മാജിദിനെ ഒരു പരിധി വരെ ഇന്ത്യാക്കാരനാക്കാൻ കഴിഞ്ഞെന്ന് ഞാൻ ആശ്വസിച്ചു.

രണ്ടാമത് യു.കെ യിലെത്തിയതിന് ശേഷം മാജിദിന്റെ എല്ലാ സംസാരവും ഫേസ് ബുക്ക് പോസ്റ്റുമെല്ലാം തന്റെ മൂന്ന് മാസം പ്രായമായ മകളെ കുറിച്ച് മാത്രമായിരുന്നു. തനിക്ക് മകൾ പിറന്നതിന് ശേഷമാണ് തന്റെ ഭാര്യ, അമ്മ എന്നിവരുടെ സ്ത്രീ എന്ന നിലയിലുള്ള പ്രാധാന്യം എനിക്ക് മനസ്സിലാകുന്നതെന്ന് അയാൾ കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു. ആദ്യത്തെ വരവിൽ തന്റെ കാലാവധിയായ പതിനെട്ട് മാസം പൂർത്തിയാക്കിയിട്ടല്ലാതെ നാട്ടിൽ പോകാത്ത മാജിദിന് ആറ് മാസം പോലും മകളെ കാണാതെ നിൽക്കാനായില്ല.

അതിനാൽ ജോലി സ്ഥലത്ത് നിന്നും കഷ്ടപ്പെട്ട് ലീവ് സമ്പാദിച്ച് കോളേജ് അവധിയിൽ ഒരു മാസം മകൾക്കായി ചിലവഴിക്കാൻ ഒന്നര മാസം മുമ്പ് മാജിദ് കാശ്മീരിലേക്ക് യാത്രയായി. ഒരു മാസത്തേയ്ക്ക് ആയിരുന്നു, യാത്ര. എയർപോട്ടിൽ എത്തിച്ച് തിരിച്ച് പോന്നതാണ്. എത്തിച്ചേർന്ന ഉടനെ വിളിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് പോയത്. വിവരം അറിയാത്തതിനാൽ ഭാര്യയുടെ നമ്പറിലേക്ക് വിളിച്ചു. ഫോൺ ഓഫാണെന്ന ഇലക്ട്രോണിക് സന്ദേശമല്ലാതെ ഒരു വിവരവുമില്ല.

ഓരോ ആഴ്ച്ച കൂടുമ്പോഴും വിളിച്ചു കൊണ്ടിരുന്നുവെങ്കിലും മറുപടി അത് തന്നെയായിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും ഫേസ് ബുക്കിൽ സ്റ്റാറ്റസ് ഇടാൻ മറക്കാനില്ലാത്ത മാജിദിന്റെ വാളും ജൂലൈ ഏഴിന് ശേഷം ശൂന്യമായിരുന്നു.

ഹന്ദ്‍വാര എന്ന മാജിദിന്റെ സ്വദേശത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി പ്രക്ഷോപം നടക്കുന്നതായും അയാളുടെ കസിനൊരാൾ മരണപ്പെട്ടതായും സൂചിപ്പിച്ചിരുന്നു.

ഞങ്ങൾ അയാളുടെ ഡൽഹിയിൽ ജേർണലിസ്റ്റായ കസിനെ വിളിച്ചന്വേഷിച്ചു. കാശ്മീരിൽ പ്രശ്നമാണെന്നും ഫോൺ കണക്ഷൻ എല്ലാം തകരാറിലാണെന്നും അതാണ് വിളിച്ചാൽ കിട്ടാത്തതെന്നും അറിയാൻ കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയ മാജിദ് ഒന്നര ലക്ഷം രൂപ വരുമാനമുള്ള ജോലി ഒഴിവാക്കി നാട്ടിൽ കഴിയാനെന്തായിരിക്കും കാരണമെന്ന് ആലോചിച്ചു ഞാൻ സങ്കടപ്പെട്ടു.

ഒരു ജനതയെ തലമുറകളോളം പ്രശ്നങ്ങളിലും സങ്കീർണതയിലും ആകുലതയിലും ഭയത്തിലും സുരക്ഷയില്ലായ്മയിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ചുരുക്കം ചില അധികാര മോഹികളുടെ സ്വാർത്ഥതയല്ലാതെ മറ്റെന്താണ്?

അധികാരം ലോകത്തിലെ മറ്റെല്ലാ തെറ്റുകളേക്കാളും ഭീകരമായ ഒന്നാണ്.
അധികാരിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ടാവാം. നിന്റെ ഭരണാധികാരി നിന്റെ പുറത്തടിക്കുകയും നിന്റെ സ്വത്തെല്ലാം എടുക്കുകയും ചെയ്താലും നീ അവനെ അനുസരിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നത്ഭരണാധികാരികളെ അനുസരിക്കുന്നത് ദൈവത്തെ അനുസരിക്കുന്നതിന്റെ ഭാഗമാണ്.

കാശ്മീരിനും അതുപോലെ പ്രശ്നങ്ങളിൽ കഴിയുന്ന നിസ്സഹായരായ ജനതയ്ക്കും വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാനല്ലാതെ നമുക്ക് വേറെന്തിന് കഴിയും?











No comments:

Post a Comment