cyberjalakam.com

ജാലകം

Monday, May 22, 2017

പുകവലി നിരോധനം ഓർമയിലൂടെ

കലാലയ കാലഘട്ടങ്ങളിൽ എന്നെ ഏറ്റവും അധികം ആകർഷിച്ച ഒരു അഴിമതി വിരുദ്ധ പ്രവർത്തകനായിരുന്നു നവാബ് രാജേന്ദ്രൻ. ലെനിന്റേയും മാർക്സിന്റേയും ഏംഗല്സിന്റെയുമെല്ലാം ഫോട്ടോ പതിപ്പിച്ചു വെച്ച നോട്ട് ബുക്കിൽ നവാബ് രാജേന്ദ്രനും ഒരു സ്ഥാനമുണ്ടായിരുന്നു.

ആദ്യമായി അദ്ദേഹത്തെ കാണുന്നത് ഹൈക്കോടതി വരാന്തയിൽ കാവി കളറുള്ള മുണ്ടും ജുബ്ബയും ഇട്ട് കയ്യിൽ കേസ് ഫയലുമായി നില്കാറുള്ള ഒരു ദിവസത്തിലാണ്. ആരോ പറഞ്ഞു, അത് നവാബ് രാജേന്ദ്രനാണെന്ന്. ഞാൻ അടുത്തു ചെന്ന് പരിചയപ്പെട്ടു.

ബാർ കൗൺസിൽ അഭിഭാഷകർക്ക് ട്രെയിനിംഗ് ഏർപ്പെടുത്തിയ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിലാണ് ഞാൻ ആദ്യമായി ഹൈക്കോടതിയിൽ രാജേന്ദ്രൻ സാറിന്റെ ട്രെയിനിയായെത്തുന്നത്. അധികം ജോലിയൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എനിക്ക് ഹൈക്കോടതി ലൈബ്രറി ആശ്വാസവും സമയം പോക്കുമായത് അവിടെ ഖുർ-ആനിന്റെ തർജ്ജമയും വേദങ്ങളും ഒരു പോലെ ലഭ്യമായതിനാലാണ്. അന്നേ വരെ ഖുർ-ആനോ വയലാർ കവിതയോ കൈ കൊണ്ട് തൊട്ടാൽ ഭ്രാന്തെന്ന് മുദ്ര കുത്തി ആശുപത്രിയിലാക്കുന്ന വീട്ടുകാരില്ലാതെ സ്വതന്ത്രമായി വായിക്കാൻ കിട്ടുന്ന അവസരമായിരുന്നു, അത്.

ലൈബ്രറിയിൽ മിക്കവാറും നവാബ് രാജേന്ദ്രനും ഉണ്ടാകാറുണ്ടായിരുന്നു. ഓഫീസിൽ ജഡ്ജ്‌മെന്റ് റ്റുടെയും എ.ഐ.ആറും, കെ.എൽ.ടിയുമടക്കം എല്ലാ നിയമ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നതിനാൽ ലൈബ്രറി നിയമ വായനയ്ക്കായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ക്രമേണ ഞാനും നവാബും സുഹൃത്തുക്കളായി. ഓരോ ആഴ്ചയിലും വരുന്ന കേസുകളെ കുറിച്ചൊക്കെ ചർച്ച ചെയ്തു.

ഒരു ദിവസം ഞങ്ങൾ ലൈബ്രറിക്കടുത്ത വരാന്തയിൽ സംസാരിച്ച് നിൽക്കുന്നത് കാണാനിടയായ സാർ അയാൾ അത്ര നല്ല വ്യക്തിത്വത്തിനുടമയല്ലെന്നും ആ ചങ്ങാത്തം അത്ര നല്ലതല്ലെന്നും ഉപദേശിച്ചു. അതോടെ ഞാൻ അയാളുമായുള്ള സംസാരം നിർത്തി.

പിന്നീട് മഴയുള്ള ഒരു ദിവസം ഹൈ ഹീൽഡ് ചെരിപ്പുമിട്ട് വരാന്തയിലൂടെ ഓടുന്ന തിരക്കിനിടയിലതാ നവാബ് രൂക്ഷ ഗന്ധമുള്ള ഏതോ ഒരു ബീഡിയും വലിച്ച് വഴിയുടെ നടുവിൽ നിൽക്കുന്നു. ഒന്നും ആലോചിച്ചില്ല. ഞാൻ അയാളുടെ ചുണ്ടിൽ നിന്നും ബീഡി എടുത്ത് ഒടിച്ച് നുറുക്കിയിട്ട് "ഇവിടെ നിന്ന് വക്കീലന്മാർ പോലും സിഗരറ്റ് വലിക്കാറില്ല. പിന്നെ തനിക്കെന്താ ഇത്ര ധൈര്യം. ഇത് പൊതു വഴിയാണെന്ന് " പറഞ്ഞു.
"കുട്ടി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ധൈര്യമുണ്ടെങ്കിൽ ഒരു ഒ.പി (ഒറിജിനൽ പെറ്റീഷൻ ) ഹൈക്കോടതിയിൽ കൊടുക്കൂ" എന്ന് അയാൾ ശാന്തനായി പറഞ്ഞു.

ഞാൻ ഓഫീസിലെത്തി സാറിനോട് സംഭവം വിവരിച്ചു. "എന്നാൽ നമുക്കൊരു ഒ.പി കൊടുത്താലോ" എന്നായി സാർ.

സാറിന്റെ ഭാര്യ പ്രൊഫസർ സുമംഗലാ ദേവിയെ ഹർജിക്കാരിയായി ഓ.പി ഫയൽ ചെയ്യാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അന്ന് ഇന്നത്തെ പോലെ പൊതു താല്പര്യ ഹർജികൾക്ക് വിലക്കില്ലാത്തതിനാൽ പൊതു താല്പര്യ ഹർജിയാണ് ഫയൽ ചെയ്തത്. ട്രെയിനിലും ബസ്സിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും എല്ലാമുള്ള നിരപരാധികളായ സ്ത്രീകളും കൊച്ചു കുഞ്ഞുങ്ങളും ഇതിന് ബലിയാടാകുമെന്നതായിരുന്നു, പ്രധാന വാദം.

സാറിന്റെ മകൻ ഹരിരാജ്‌ ഇന്റർനെറ്റിലൂടെ കുറെ വിവരങ്ങൾ ശേഖരിച്ചു. പക്ഷേ ഇതിനകം ഒരു പ്രൊഫസർ മോനമ്മയും ഇത് പോലൊരു ഹർജി ഫയൽ ചെയ്തിരുന്നു. വാദം കേൾക്കാൻ ആദ്യം വിളിച്ചത് മോനമ്മയുടെ കേസ് ആയതിനാലും ആ കേസിനോടൊപ്പം ഇതും പരിഗണിച്ചതിനാലും ഞങ്ങളുടെ കേസ് വർത്തയാകാതെ കൊഴിഞ്ഞു പോയി.
എന്തായാലും അതോടെ പൊതുസ്ഥലങ്ങളിൽ പുകവലി കേരളത്തിൽ നിരോധിച്ചു. പിന്നീടത് നിയമമായി.

No comments:

Post a Comment